ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കുകയും സുരക്ഷ ഉറപ്പാക്കുകയുമാണ് മുൻഗണനയെന്നു സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ.
പശ്ചിമേഷ്യയിലെ യുദ്ധം മൂലം തടസപ്പെട്ട എണ്ണ, എൽപിജി ലഭ്യത ഉറപ്പാക്കാനും രാജ്യത്ത് ഉത്പാദനം കൂട്ടാനും നടപടിയെടുത്തുവെന്നും കേന്ദ്രമന്ത്രിമാർ യോഗത്തിൽ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇല്ലാതിരുന്ന സർവകക്ഷി യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായിരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഡോ. എസ്. ജയശങ്കർ, നിർമല സീതാരാമൻ, കിരണ്‍ റിജിജു തുടങ്ങിയവർ പങ്കെടുത്തു.
പാർലമെന്റ് സമ്മേളനം നടക്കുന്പോൾ പ്രശ്നം സഭയിൽ ചർച്ച ചെയ്യാതെ കോണ്‍ഫറൻസ് റൂമിൽ സംസാരിക്കുന്നതിൽ പ്രതിഷേധിച്ച് തൃണമൂൽ കോണ്‍ഗ്രസ് സർവകക്ഷി യോഗം ബഹിഷ്കരിച്ചു.
സോണിയ ഗാന്ധി ആശുപത്രിയിലായതിനാൽ രാഹുൽ ഗാന്ധിയും, കേരളത്തിലായതിനാൽ മല്ലികാർജുൻ ഖാർഗെയും എത്തിയില്ല.
കേരളത്തിൽനിന്നുള്ള പാർട്ടി നേതാക്കളെല്ലാം തെരഞ്ഞെടുപ്പു പ്രചാരണത്തിലായതിനാൽ സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് മാത്രമാണു മലയാളി എംപിമാരിൽ ഇന്നലെ സർവകക്ഷി യോഗത്തിനെത്തിയത്.
കോണ്‍ഗ്രസ് നേതാക്കളായ മുകുൾ വാസ്നിക്, താരിഖ് അൻവർ, ജെഡിയുവിലെ രാജീവ് രഞ്ജൻ സിംഗ്, എസ്പിയുടെ ധർമേന്ദ്ര യാദവ്, ബിജെഡിയിലെ സസ്മിത് പത്ര തുടങ്ങിയവരും പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യോഗത്തിനെത്തി.
ഹോർമുസ് കടലിടുക്കു വഴി കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ അറിയിച്ചു. രണ്ടു കപ്പലുകളെത്തിയത് ഇന്ത്യയുടെ നയതന്ത്രവിജയമാണെന്നും അവകാശപ്പെട്ടു. പശ്ചിമേഷ്യയിലെ പ്രതിസന്ധി ആശങ്കാജനകമാണെന്ന് നേരത്തേ ലോക്സഭയിലും രാജ്യസഭയിലും നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.